കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസിൽ  മോഹൻലാൽ ഉൾപ്പടെയുള്ളവർ നേരിട്ട്  ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി.  നവംബർ 3 ന് മോഹലാലടക്കമുള്ളവർ ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷ പൊതുതാല്പര്യത്തിന് വിരുദ്ധം എന്ന് ചൂണ്ടിക്കാട്ടി  പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി തള്ളി. മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ 2011 ഡിസംബർ 21 ന് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് 2 ജോഡി ആനക്കൊമ്പും ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും കണ്ടെടുത്തത്. ഇതിനാസ്പദമായുള്ള കേസാണിത്.  

വിഷയം ആദായ നികുതി വകുപ്പ് വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസാണിത്.  ആനക്കൊമ്പ് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നായിരുന്നു മോഹൻലാൽ അന്ന് പറഞ്ഞത്. മാത്രമല്ല ഇത് ചരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളാണെന്നും മോഹൻലാലും സർക്കാരും വാദിച്ചിരുന്നു.  എന്നാൽ ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചതും.