കൊച്ചി: യുവസംവിധായകൻ ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്ത സ്റ്റേറ്റ് ബസ്സ് സെപ്റ്റംബര്‍ 23 ന് തിയേറ്ററിലെത്തും. മലയാളികളുടെ പ്രിയതാരങ്ങളായ സന്തോഷ് കീഴാറ്റൂരിനെയും വിജിലേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് സ്റ്റേറ്റ് ബസ്.സ്റ്റുഡിയോ സി സിനമാസിന്‍റെ ബാനറില്‍ ഐബി രവീന്ദ്രനും പത്മകുമാറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒട്ടേറെ രാജ്യാന്തര പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയ ‘പാതി’എന്ന ചിത്രത്തിന് ശേഷം ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സ്റ്റേറ്റ് ബസ്. സംഘര്‍ഷഭരിതമായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ സോഷ്യല്‍ പൊളിറ്റിക്സ് ചര്‍ച്ച ചെയ്യുന്ന ട്രാവല്‍മൂവിയാണ് സ്റ്റേറ്റ് ബസ് എങ്കിലും കുടുംബപശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. 

സസ്പെന്‍സും ത്രില്ലും ആക്ഷനുമൊക്കെ ചേര്‍ന്ന ഒരു ഫാമിലി ത്രില്ലര്‍ കൂടിയാണ് ഈ ചിത്രം. ഗൗരവമേറിയ സാമൂഹ്യ വിഷയങ്ങളെ പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തില്‍  കോമഡിയും കലര്‍ത്തിയാണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. നിത്യജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന മനുഷ്യരും അനുഭവങ്ങളുമൊക്കെയാണ് ചിത്രം ഒപ്പിയെടുത്തിട്ടുള്ളത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി രണ്ട് പോലീസുകാര്‍ സ്റ്റേറ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് സ്റ്റേറ്റ് ബസിന്‍റെ കഥ വികസിക്കുന്നതെന്ന് സംവിധായകന്‍ ചന്ദ്രന്‍ നരീക്കോട് പറഞ്ഞു. ചിത്രം ഒരു യാത്രയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഒരു കെ എസ് ആര്‍ ടി സി ബസിനകത്ത് നടക്കുന്ന സംഭവമാണ് കഥയുടെ ഇതിവൃത്തം . സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പകയുടെയും ജീവിതമുഹൂര്‍ത്തങ്ങളിലൂടെയാണ് സ്റ്റേറ്റ്ബസ് കടന്നുപോകുന്നത്. സംവിധായകന്‍ ചൂണ്ടിക്കാട്ടി. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കി.